കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളെ പരിഹസിച്ചു വിളിക്കുന്നതിങ്ങനെയാണ്.
ലാക്രി : ലാറ്റിന്‍ ക്രിസ്ത്യന്‍
മാക്രി : മാര്‍ത്തോമാ ക്രിസ്ത്യന്‍, മലങ്കര ക്രിസ്ത്യന്‍
സുക്രി : സുറിയാനി ക്രിസ്ത്യന്‍
യാക്രി : യാക്കോബായ ക്രിസ്ത്യന്‍
സുറിയാനിക്കാരെ മാങ്ങാണ്ടിക്കാരെന്നും വിളിക്കാറുണ്ട്.
സുറിയാനിക്കാര്‍ വളരെ പിശുക്കന്മാരാണെന്നും മാങ്ങാണ്ടി ഒരു ചരടില്‍ കെട്ടി ആട്ടി, അതില്‍ തൊട്ട് നക്കി ഭക്ഷണം കഴിക്കുന്നവരാണെന്നുമാണ് പൊതുവെ കളിയാക്കുന്നത്.
ലത്തീന്‍കാരെ 300, 500, 700 എന്നിങ്ങനെ കണക്കു ഭാഷയില്‍ തിരിച്ചിട്ടുണ്ട്.
കൊച്ചി, വരാപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നീ രൂപതകളിലെ ലത്തീന്‍ എഴുന്നൂറ്റിക്കാരായി അറിയപ്പെടുന്നു.
ഇവരെല്ലാം കച്ചവടക്കാരും നായര്‍ തുടങ്ങിയ ഉയര്‍ന്ന ജാതിയില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരാണെന്നും കരുതപ്പെടുന്നു.
കൂടാതെ കൊച്ചി പ്രദേശത്തെ 700 ലത്തീന്‍ കുടുംബാംഗങ്ങള്‍ കൊച്ചി മഹാരാജാവിനേയും, പിന്നീട് പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷുകാര്‍ എന്നിവരുടേയും ഭടന്മാരായിരുന്നു.
ഇവര്‍ക്ക് വാളും പരിചയും കൊണ്ടുനടക്കാമായിരുന്നു.
ഇവരേയും എഴുന്നൂറ്റിക്കാര്‍ എന്നു വിളിച്ചിരുന്നു.
ആലപ്പുഴ രൂപതയിലെ കടലില്‍പ്പോയി മത്സ്യം പിടിക്കുന്നവര്‍ അഞ്ഞൂറ്റിക്കാരും, കൊല്ലം തിരുവനന്തപുരം രൂപതയിലെ കപ്പലുകളില്‍ ജോലിക്കു പോകുന്നവര്‍ മുന്നൂറ്റിക്കാരെന്നും അറിയപ്പെട്ടിരുന്നു.
കേരളത്തിലെ സുറിയാനി കത്തോലിക്കരും, മാര്‍ത്തോമാക്കാരും സെന്റ് തോമസിന്റെ പിന്തുടര്‍ച്ചാ അവകാശികളായും,  യാക്കോബാ, കാനായ വിഭാഗങ്ങള്‍ കാനായി തൊമ്മന്റെ അനുയായികളായും അറിയപ്പെട്ടിരുന്നു.
റോമിലെ മാര്‍പാപ്പയോട് വിധേയത്വമുള്ള കത്തോലിക്കക്കാരും സിറിയായിലെ പാത്രിയാര്‍ക്കിസിനോട് കടപ്പാടുള്ള ക്രിസ്ത്യാനികളും കേരളത്തിലുണ്ട്.
ഇവരെല്ലാം കേരളത്തിലെ ക്രിസ്തുവിന്റെ അനുയായികള്‍ തന്നെ.
(എന്റെ കുമ്പളങ്ങിക്കു ശേഷം  പ്രൊഫ.കെ.വി.തോമസ്)