‘വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന സോപ്പ്’; ആന്റണി വിന്‍സന്റിന് വീണ്ടും അംഗീകാരം.
ഈയടുത്തിടെ നമ്മള്‍ കേട്ട ഒരു വാര്‍ത്തയാണ്.
പതിനാലു വര്‍ഷത്തെ നിരന്തരമായ പരീക്ഷണങ്ങളിലൂടെയാണത്രെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന സോപ്പിന്റെ ടെക്‌നോളജി അദ്ദേഹം കണ്ടെത്തിയത്.
ഈ വിഷയത്തില്‍ വിന്‍സന്റിന് ലഭിച്ച അംഗീകാരങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്.
ഈ കണ്ടുപിടുത്തം അദ്ദേഹം അവകാശപ്പെടുന്നതുപോലെ പുതിയതും ആദ്യത്തേതുമല്ല.
45 വര്‍ഷം മുമ്പ് ഫ്‌ളോട്ടിങ് സോപ്പ് ഞാന്‍ തൊട്ടിട്ടുണ്ട്.
ഹുസൈന്‍ അഫീഫ് എന്ന എന്റെ അമ്മാവനായിരുന്നു ഇതിന്റെ നിര്‍മ്മാതാവ്.
കോഴിക്കോട് കൊയിലാണ്ടിയില്‍ പരേതനായ ബാഫഖി തങ്ങളുടെ ബാല്യകാല സുഹൃത്തായ ഇദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
ചെറുപ്പത്തിലെ സഞ്ചാരിയായിരുന്ന അമ്മാവന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്.
യാത്രാവേളകളില്‍ പലവിധ ജോലികള്‍ ചെയ്തു.
ഇത്തരമൊരു സഞ്ചാരം കഴിഞ്ഞ് കോഴിക്കോട് കുറ്റിച്ചിറയിലുള്ള സഹോദരിയുടെ (എന്റെയുമ്മ) വീട്ടിലെത്തുമ്പോഴൊക്കെ ഞങ്ങള്‍ക്കദ്ദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഈ സോപ്പ് കാണിച്ചുതന്നിട്ടുണ്ട്.
അദ്ദേഹം പ്രാകൃതമായി കൈകൊണ്ട് ഉണ്ടാക്കിയതായിരുന്നു.
ഈ അദ്ഭുത സോപ്പിന്റെ ഉപജ്ഞാതാവ് അദ്ദേഹമാണെന്ന് അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും, 45 വര്‍ഷം മുമ്പ് അന്നുള്ള ചിലര്‍ക്കെങ്കിലും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതിനും അവരത് നിര്‍മ്മിച്ചുപയോഗിച്ചിരുന്നു എന്നതിനും ഈയനുഭവം ദൃഷ്ടാന്തമാണ്.
വിന്‍സന്റ് അവകാശവുമായി വരുമ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്നില്ല.
(എസ്.ഖുദ്‌സി, അബുദാബി)